കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാനാർത്ഥിയാക്കാൻ സി. കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് സാമ്പിള്‍ എടുക്കുന്നത്. രാവിലെ 11 മണിക്ക് സുരേന്ദ്രനോട് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരേന്ദ്രന്‍റെ മൊഴിയുടെ സാമ്പിള്‍ എടുക്കുന്നതിനോടൊപ്പം, കേസിലെ പ്രധാന സാക്ഷി പ്രസീതയുടെ ശബ്ദസാമ്പിളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി. കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇന്നത്തെ പരിശോധന സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, മഞ്ചേശ്വരത്ത് മത്സരിക്കാന്‍ പത്രിക നല്‍കിയ കെ. സുന്ദരയ്ക്ക് പിന്മാറാനായി രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്ന പരാതിയും സുരേന്ദ്രനെതിരെ നിലനില്‍ക്കുന്നുണ്ട്. 'പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ജയിച്ചശേഷം ബാക്കി നല്‍കാമെന്ന് സുരേന്ദ്രന്‍ വാക്കുനല്‍കിയെന്നാണ് സുന്ദര വെളിപ്പെടുത്തിയത്. പ്രദേശത്തെ ബിജെപി നേതാക്കളാണ് പണം വീട്ടിലെത്തിച്ചതെന്നും, കെ. സുരേന്ദ്രന്‍ തന്നോട് ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സുന്ദരയുടെ പരാതിയില്‍ പറയുന്നു. ഈ കേസില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.