ലക്നൗ: ലഖിംപൂരില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം കയറ്റികൊന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ്. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനാണെന്നും കൊള്ളയടിക്കാനോ കാറുകൊണ്ട് തകര്‍ക്കാനോ അല്ലെന്നും സ്വതന്ത്രദേവ് പറഞ്ഞു. ലക്‌നൗവിൽ പാർട്ടി ന്യൂനപക്ഷ മുന്നണിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ഉദ്ഘാടനസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബിജെപി അധ്യക്ഷന്‍റെ പ്രസ്താവന.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളെയും വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. രാഷ്ട്രീയമെന്നത് ജനസേവനമാണ്. ഇതില്‍ ആരെയും കൊല്ലുവാനോ, കൊള്ളയടിക്കുവാനോ പാടില്ല. രാഷ്ട്രീയത്തിന് ജാതിയും, മതവുമില്ല. അധികാരമുണ്ടെങ്കില്‍ ആരെയും വാഹനമിടിച്ച് കൊലപ്പെടുത്താമെന്നര്‍ഥമില്ല. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല.-സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.
അതേസമയം, രാജ്യവ്യാപക പ്രതിഷേധത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവര്‍ അല്ലെന്ന വാദവും നുണയാണെന്ന് പൊലീസിന് ചോദ്യം ചെയ്യലില്‍ മനസിലാകുകയായിരുന്നു. ആശിഷ് മിശ്രയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡി വേണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ലഖിംപുർ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേൾക്കും.