ഡല്‍ഹി: യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യദ്രോഹക്കേസുകള്‍ കേന്ദ്ര സര്‍ക്കാരിലേക്ക് തിരികെ അയക്കരുത്. വ്യത്യസ്ത സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുക. അതിനാല്‍ സുപ്രീം കോടതി അതിന്‍റെ പരമാധികാരം ഉപയോഗപ്പെടുത്തുക. സെക്ഷന്‍ 124 എയും യു എ പി എ യുടെ ആക്രമണാത്മക ഭാഗങ്ങള്‍ റദ്ദാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.'- നരിമാന്‍ പറഞ്ഞു.
കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ലോക നിയമ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 142 നിലനില്‍ക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ഫിലിപ്പീൻസിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കാണ് ലഭിച്ചത്. ഇന്ത്യക്ക് അത് ലഭിക്കാത്തതിന്‍റെ പ്രധാനകാരണം ഇന്ത്യയുടെ റാങ്കിങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് ചൈനയും പാകിസ്ഥാനുമായും യുദ്ധം ചെയ്യേണ്ടിവന്നു. അതിന് ശേഷമാണ് യു എ പി എ പോലൊരു കടുത്ത നിയമ നിര്‍മ്മാണം നടന്നത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കുറഞ്ഞത് 5 വര്‍ഷത്തെ തടവാണ് യു എ പി എ ചുമത്തിയാല്‍ ലഭിക്കുകയെന്നും നരിമാന്‍ പറഞ്ഞു. അതിനാല്‍ രാജ്യദ്രോഹക്കുറ്റം പോലുള്ള നിയമം ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ നിന്നും എടുത്തുമാറ്റണം. അങ്ങനെയാണെങ്കില്‍ ഇവിടെ പൗരന്മാര്‍ കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുമെന്നും നരിമാന്‍ കൂട്ടിച്ചേര്‍ത്തു.