തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭയുള്ള നടന്മാരിലൊരാളായ നെടുമുടി വേണു അന്തരിച്ചു. കരള്‍, ഉദരരോഗ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.'പൂരം' എന്ന പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ,സവിധം തുടങ്ങി 10 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നെടുമുടി വേണുവിന് ലഭിച്ചിട്ടുണ്ട്. 'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം (1991) ലഭിച്ചത്. 2004 ല്‍ ദേശീയ തലത്തില്‍ ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം 1981, 1987, 2003 വര്‍ഷങ്ങളില്‍ ലഭിച്ചു. സിനിമയില്‍ അരങ്ങേറിയതിനുശേഷം ഇടവേളകള്‍ ഇല്ലാത്ത നടനാണ് നെടുമുടി വേണു. അവസാനം വരെ സിനിമയില്‍ സജീവമായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് ജന്മദേശം. 1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിൻ്റെ ജനനം. പിതാവ് സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ള. മാതാവ് കുഞ്ഞിക്കുട്ടി അമ്മ. കേശവൻ പിള്ള-കുഞ്ഞിക്കുട്ടി അമ്മ ദമ്പതികളുടെ 5 ആണ്മക്കളിൽ ഇളയ മകനാണ് വേണു. നെടുമുടിയിലെ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച നെടുമുടി വേണു ആലപ്പുഴ എസ്. ഡി കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. സംവിധായകന്‍ ഫാസില്‍ സഹപാഠിയും ആത്മസുഹൃത്തുമാണ്. ഇവര്‍ ഒരുമിച്ച് നടത്തിയ കലാനാടക പ്രവര്‍ത്തനങ്ങളാണ് ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
വിദ്യാഭ്യാസാനന്തരം പാരലൽ കോളേജ് അദ്ധ്യാപകനായി ജോലിനോക്കി. പിന്നീട് കലാകൗമുദിയിൽ പത്ര പ്രവർത്തകനായി. ഇതിനിടയില്‍ കൈവിടാതെ കൊണ്ടുനടന്ന നാടക പ്രവര്‍ത്തനവും ഈ മേഖലയിലെ സൌഹൃദവും വേണുഗോപാലിനെ സ്വാഭാവികമായി സിനിമയില്‍ എത്തിക്കുകയായിരുന്നു. ഇക്കാലയളവിലാണ് വേണുഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് മാറുന്നത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നെടുമുടി വേണുവിന്‍റെ അരങ്ങേറ്റം. എൺപതുകളിൽ സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരതന്‍, കെ ജി ജോര്‍ജ്ജ്, തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവർത്തിച്ചു. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പത്മരാജന്റെ 'ഒരിടത്തൊരു ഫയൽവാൻ' ആണ് കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദി കുറിച്ചത്. ചാമരം, കള്ളന്‍ പവിത്രന്‍, വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, അടിവേരുകള്‍, കോലങ്ങള്‍, വിടപറയും മുന്‍പേ, തേനും വയമ്പും, പാളങ്ങള്‍, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, ആലോലം, അപ്പുണ്ണി,തകര, ഒരിടത്ത്, എനിക്കു വിശക്കുന്നു, സുഖമോ ദേവി,ചിലമ്പ്, അച്ചുവേട്ടന്റെ വീട്, ചിത്രം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം,ദേവാസുരം, ചുരം, ചാര്‍ലി, സൈറ, തണുത്തവെളുപ്പാന്‍ കാലത്ത്, മാര്‍ഗ്ഗം, തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ചിലതാണ്. ഇന്ത്യന്‍ സിനിമാലോകത്തെ മികച്ച സ്വഭാവ നടന്മാരില്‍ ഒരാളായാണ് നെടുമുടി വേണു വിലയിരുത്തപ്പെടുന്നത്.