തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങില്‍ കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസുകളുടെ നിലവിലെ നിജസ്ഥിതി മനസിലാക്കിയതിനു ശേഷം തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല- പൗരത്വ ഭേദഗതി എന്നീ വിഷയങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുടെ ക്രിമിനല്‍ സ്വഭാവം മനസിലാക്കുകയും, അതില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ക്രൈംബ്രാഞ്ച് ഐ ജി യുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. അതേസമയം, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാരിന് ചില പരിമിതികളുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ശബരിമല യുവതി പ്രവേശനം, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ആവശ്യപ്പെടുകയായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 2636 കേസുകളും, പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അതോടൊപ്പം, കോടതിക്ക് മുന്‍പില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് അറിയാമെന്നും, മറ്റു കേസുകളിൽ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.