തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളുടെ വിടുതല്‍ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ആ ദിവസം തന്നെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്നും കോടതി അറിയിച്ചു. വിടുതല്‍ ഹര്ജിയെ സര്‍ക്കാരും കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
നിയമസഭാ കൈയ്യാങ്കളിക്കേസില്‍ കുറ്റക്കാരെല്ലാവരും വിചാരണനേരിടണമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതായിരുന്നു സുപ്രധാന വിധി. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
2015 മാർച്ച് 13- ന് ബാർ കോഴ വിവാദത്തിന്‍റെ ഭാഗമായി മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് എം എൽ എമാർ നടുക്കളത്തിലിറങ്ങി പ്രതിക്ഷേധിക്കുകയും, നിയമസഭയിലെ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനാലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.