തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഐജി അര്‍ഷിത അട്ടല്ലൂരി. പിങ്ക് പൊലീസ് സിപിഒ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രജിതയെ സ്ഥലം മാറ്റുകയും നല്ലനടപ്പ് പരിശീലനത്തിനയയ്ക്കുകയും ചെയ്തു. അവര്‍ മോശം ഭാഷയോ ജാതി പരാമര്‍ശങ്ങളോ നടത്തിയതിന് തെളിവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിത മതിയായ ജാഗ്രത പുലര്‍ത്തിയില്ല. അച്ഛനോടും മകളോടും ഇടപെടുന്നതില്‍ വീഴ്ച്ചപറ്റിയെന്നും അർഷിത അട്ടല്ലൂരിയുടെ റിപ്പോർട്ടില്‍ പറയുന്നു.
നേരത്തേ ഉദ്യോഗസ്ഥയ്ക്കെതിരെ കർശനമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടിയുടെ കുടുംബം സെക്രട്ടറിയേറ്റിനുമുന്നില്‍ പ്രതിഷേധിച്ചിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി എടുക്കാത്തതിനാലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഉദ്യോഗസ്ഥയെ ന്യായീകരിച്ചാണ് പൊലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നൽകിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിലുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടും നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും കർശന നടപടി വേണമെന്നും പട്ടികജാതി കമ്മീഷൻ വ്യക്തമാക്കിയിരുന്നു.