ഡല്‍ഹി: സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കൂട്ടിച്ചേര്‍ത്തു. തീവ്ര സിഖുമത വിശ്വാസികളായ നിഹാങ്കുകളാണ് ഇതിനുപിന്നിലെന്ന് ഒരു വിഭാഗം കര്‍ഷകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിഹാങ്കുകൾക്ക് സമരവുമായി ബന്ധമില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
ഇന്ന് രാവിലെയാണ് സിങ്കുവിലെ കര്‍ഷക സമര കേന്ദ്രത്തില്‍ യുവാവിന്റെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം. സിഖ് മതഗ്രന്ഥത്തെ അവഹേളിച്ചതിനുളള ശിക്ഷയായി സിഖ് തീവ്രവാദി വിഭാഗം ചെയ്തതാണ് കൊലപാതകമെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചതുമുതല്‍ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണ്. നേരത്തെ കര്‍ണാലില്‍ കര്‍ഷകരുടെ തല പൊട്ടിക്കണമെന്ന് പൊലീസുകാരോട് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയിരുന്നു. സംഭവത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസമായി തുടരുകയാണ്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും സമവായത്തിലെത്തിയിരുന്നില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.