ഡല്‍ഹി: കോണ്‍ഗ്രസിലെ വിമത നേതാക്കളായ 'ജി 23' നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സത്യന്ധവും സ്വതന്ത്ര്യവുമായ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുളളില്‍ തന്നെ നടക്കണം. കാര്യങ്ങള്‍ തുറന്നുസംസാരിക്കുന്നവരെ അഭിനന്ദിക്കുന്നു. പക്ഷേ എന്നോട് പറയാനുളള കാര്യങ്ങള്‍ നേരിട്ട് പറയുകയാണ് വേണ്ടത്. ഞാന്‍ അറിയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്' സോണിയാ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്. പാര്‍ട്ടിക്കകത്ത് അച്ചടക്കമാവശ്യമാണ്. നേതാക്കള്‍ പുനസംഘടന ആവശ്യപ്പെടുന്നുണ്ടെങ്കിലും ഐക്യമില്ലാതെ ഒന്നും സാധ്യമാവില്ല എന്നും സോണിയാ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ട്ടിക്കകത്ത് വിമത സ്വരമുയയര്‍ത്തിയ ജി-23 നേതാക്കള്‍ക്ക് ഉടന്‍തന്നെ കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്നാണാവശ്യം. എന്നാല്‍ നേതാക്കളുടെ ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. അടുത്ത വര്‍ഷം നവംബര്‍ വരെ സോണിയാ ഗാന്ധി അധ്യക്ഷയായി തുടരണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും പുതിയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ജി-23 നേതാക്കളെന്ന് വിളിക്കുന്നത്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ തുടങ്ങിയവരാണ് അതിലെ പ്രമുഖർ.