തിരുവനന്തപുരം: കരാറുകാരുമായി തന്നെ കാണാൻ വരരുതെന്ന് എംഎൽഎമാരോട് ആവശ്യപ്പെട്ട പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കരാറുകാരേയും കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങള്‍ നേടിയെടുക്കാനാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ റിയാസിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യം പ്രധാനപ്പെട്ടതാണ്. കരാറുകാരെ കൂട്ടി എം എല്‍ എമാര്‍ മന്ത്രിയെ കാണുന്നത് നേരായ കാര്യത്തിനാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, മന്ത്രിയുടെ ചില വാക്കുകള്‍ മാത്രമെടുത്ത് മധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. സിപിഎം പാര്‍ലമെന്‍ററി സമ്മേളനത്തില്‍ ഷംസീര്‍, റിയാസിനെ വിമര്‍ശിച്ചോയെന്ന ചോദ്യത്തില്‍ നിന്നും വിജയരാഘവന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. ഷംസീറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില ഉദ്യോഗസ്ഥരും, കരാറുകാരും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നിലനില്‍ക്കുന്നത്. എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നില്ല. എം എൽ എമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരും കരാറുകാരും ഒരുമിച്ച് മന്ത്രിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എം എല്‍ എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് മുഹമ്മദ് റിയാസിന്‍റെ വിശദീകരണം.