കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നുളള അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോടും. കോഴിക്കോട് സിറ്റി കമ്മീഷണർ എ വി ജോർജ്ജാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. കുറുവ സംഘത്തില്‍പ്പെട്ട മൂന്നുപേരെ കഴിഞ്ഞ ദിവസം പാലക്കാട് വച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കോഴിക്കോടും മോഷണം നടത്തിയതായി കണ്ടെത്തിയത്. അന്നശേരി കേന്ദ്രീകരിച്ചാണ് കുറുവ സംഘം മോഷണം ആസൂത്രണം ചെയ്തത്.
'എലത്തൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ഇവരുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തൂമ്പ, കോടാലി തുടങ്ങിയവ പുറത്തുവയ്ക്കരുതെന്നും കമ്മീഷണര്‍ പറഞ്ഞു. വീടിനുപുറത്ത് സംശയാസ്പദമായ നിലയില്‍ അപരിചിതരെ കണ്ടാല്‍ ഉടന്‍ അടുത്തുളള പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയോ അടുത്തുളള ആളുകളെ വിളിച്ച് പറയുകയോ ചെയ്യണം. അതിനുശേഷം മാത്രമെ പുറത്തിറങ്ങാവു എന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങളില് കണ്ടെത്തുന്നവരുടെ ഫോട്ടോ എടുക്കുകയും ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോക്ക് കൈമാറുകയും ചെയ്യും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി നാല്‍പ്പതോളം സംഘങ്ങളെ കോഴിക്കോട് നിയമിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ 0495 2721697 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.
രാത്രിയില്‍ വീടുകള്‍ അക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്‌നാട്ടില്‍ നിന്നുളള കുറുവ തിരുടര്‍ സംഘത്തിന്റെ രീതി. ശരീരത്തില്‍ മുഴുവന്‍ എണ്ണ തേച്ച് മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി വീടുകളിലെത്തും. വാതിലുകള്‍ അടിച്ചുതകര്‍ത്ത് വീടുകളില്‍ അതിക്രമിച്ച് കയറും. എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ.