ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനുള്‍പ്പെടെ 4 പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സുമിത് ജെയ്സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്, ശിശുപാല്‍, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സുമിത് ജെയ്സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും സുമിതിനെ അറസ്റ്റ് ചെയ്യാത്തതില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കര്‍ഷക കൊലപാതകത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അരുണ്‍ മിശ്രയാണ് കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 9 നാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവര്‍ അല്ലെന്ന വാദവും നുണയാണെന്ന് പൊലീസിന് ചോദ്യം ചെയ്യലില്‍ മനസിലാകുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആശിഷ് മിശ്രയുടെ ജാമ്യ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ലഖിംപൂര്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. സംഭവ സമയത്ത് ആശിഷ് മിശ്രക്കൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹര്‍ജിയും കോടതി തള്ളിയിരുന്നു.