ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരുവെന്ന് നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ്, ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന് അദ്ദേഹം കരുതി. ഓരോ മനുഷ്യനും ധാർമികമാവാനുള്ള പ്രാപ്തി ജന്മനാ ലഭിക്കുന്നുണ്ട് എന്നതിനാൽ പ്രത്യേകിച്ച് ധർമസൂത്രങ്ങൾ ഉണ്ടാക്കി അവരെ ധാര്മികതയിൽ ഉദ്ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനുഷ്യർക്ക് സഹജമായുള്ള ധർമവിവേചന ശേഷിയിലുള്ള ഈ വിശ്വാസമാണ് ഗുരുവിനെ എല്ലാത്തരം ആൾക്കാർക്കും (യുക്തിവാദികൾ മുതൽ ബുദ്ധമാർഗ്ഗികൾക്കു വരെ) സ്വീകാര്യനാക്കി മാറ്റിയത്.
ധാര്‍മ്മികത അദ്വൈതത്തിന്റെ മാർഗ്ഗമല്ല. അദ്വൈതത്തിന്റേത് ജ്ഞാനമാർഗ്ഗമാണ്. അതിൽ ജ്ഞാനത്തിൽ പ്രവർത്തിച്ചാൽ മതിയാകും. ധാർമികത പ്രത്യേകമായി കൊണ്ടുവരേണ്ടതില്ല. അതേസമയം ഗുരു ധാർമികതയെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. അദ്വൈതം അദ്ദേഹത്തിന് ദാർശനികമായ ഒരു പിൻബലം മാത്രമായിരുന്നു. ശരീരത്തിന്റെ reflexivity എന്ന നിലയ്ക്ക് ധാർമികമാവാനുള്ളശേഷി മനുഷ്യർക്ക് സംസ്കാരനിരപേക്ഷമായി ഉണ്ട് എന്നും ഇതാണ് ധാർമികതയുടെ ഉറവിടം എന്നും വിശ്വസിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ മുഴുവനും. അതുകൊണ്ട് "ഇങ്ങനെ ചെയ്യണം " എന്നോ " ഇങ്ങനെ ചെയ്യരുത് " എന്നോ പഠിപ്പിക്കാനല്ല, മനുഷ്യരിൽ അന്തർലീനമായ ധാർമികശേഷിയെ പുനരാവിഷ്കരിക്കാനാണ് നാരായണഗുരു മുതിർന്നത്.
സ്പിനോസയെപ്പോലെ ഇമ്മനെന്റലിസ്റ്റ് ആയ ഒരു ദാർശനികനാണു ഗുരു. അദ്ദേഹത്തിന്റെ തത്വചിന്താ പദ്ധതിയിലെ ആധാര തത്വം 'ആത്മം' എന്നതാണ്. ഇത് നേരത്തെ സൂചിപ്പിച്ച ശരീരത്തിന്റെ reflexivity തന്നെ. അത് ജഗത്തിൽ നിന്ന് വേറിട്ട ഒന്നല്ല. ജഗത്തിൽ അടങ്ങിയതാണ്. ജീവന്റെ reflection ആണ് self. 'ഞാൻ', 'മറ്റൊരാൾ' എന്ന നിലയ്ക്ക് ഉള്ളത് ഒറ്റ സെൽഫാണ്. പ്രാക്സിസ് ഗ്രന്ഥവരി എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച 'ഉണ്മയുടെ ഇടയൻ' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നളന്ദയിൽ നടന്ന യോഗത്തിൽ കൽപ്പറ്റ നാരായണൻ വിന്നി റാണികൃഷ്ണയ്ക്ക് ആദ്യപ്രതി നല്‍കി. സി.ജെ.ജോർജ്ജ് അധ്യക്ഷനായിരുന്നു. ദിലീപ് രാജ് സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു. ഇന്‍സൈറ്റ് പബ്ലിക്കയാണ് പ്രസാധകര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക