ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ബഹുമതിക്ക് അര്‍ഹയായി 90 കാരിയായ എസ്. പെരുമത്താള്‍. തിരുനൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായാണ് എസ്. പെരുമത്താള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പെരുമത്താളിനെതിരെ മത്സരിച്ച സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി.
മുഴുവന്‍ സമയവും നാട്ടുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഞാന്‍ മുന്നില്‍ നില്‍കുമെന്ന് പെരുമത്താള്‍ പറഞ്ഞു. നേരത്തെ നാലു തവണ പഞ്ചായത്ത് പ്രസിഡന്റായ തങ്ക പാണ്ഡ്യനാണ് പെരുമത്താളിന്‍റെ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇരുവര്‍ക്കും പുറമെ പെരുമത്താളിന്‍റെ ഇളയമകനും പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇവരുടെ കുടുംബമാണ് പഞ്ചായത്ത് ഭരിക്കുന്നത്.
തെങ്കാശി ജില്ലയിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ഷാരുകലയുടെ വിജയവും തമിഴ്നാട്ടില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്തില്‍ അരങ്ങേറിയത്. കേവലം ഒരു വോട്ടിനാണ് ഷാരുകല വിജയിച്ചത്. എൻജിനിയറിങ് ബിരുദധാരിയാണ് ഷാരുകല. 'ഈ വിജയത്തില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെ ഭാഗമായാണ് ഈ വിജയം. അതിനാല്‍ എന്‍റെ ഉത്തരവാദിത്വങ്ങള്‍ ഏറെ ഭംഗിയോടെ ഞാന്‍ പൂര്‍ത്തിയാക്കും'. വിജയത്തിനു ശേഷം ഷാരുകല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം കരസ്ഥമാക്കാന്‍ വിജയ് ഫാന്‍സ് അസോസിയേഷനും സാധിച്ചിട്ടുണ്ട്. ഒന്‍പത് ജില്ലകളിലായി 59 ഇടങ്ങളിലാണ് 'ദളപതി വിജയ് മക്കള്‍ ഇയക്കം' അംഗങ്ങള്‍ വിജയിച്ചത്. വോട്ട് എണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഭൂരിപക്ഷം സീറ്റുകളിലും ഡി എം കെയുടെ ആധിപത്യമാണ് കാണാന്‍ കഴിയുന്നത്. ഒക്ടോബര്‍ 6 മുതല്‍ 9 വരെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്.