ഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടു പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പുതിയ പാർട്ടി രൂപികരിക്കാന്‍ പോകുന്നുവെന്ന അമരീന്ദര്‍ സിംഗിന്‍റെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഹരീഷ് റാവത്ത് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളും, രാഹുല്‍ ഗാന്ധിയും, ഹരീഷ് റാവത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മീറ്റിങ്ങില്‍ അമരീന്ദര്‍ സിംഗിന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് ഹരീഷ് റാവത്തിന്‍റെ പ്രതികരണം.
അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിച്ചാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഈ പാര്‍ട്ടിയെ വിലയിരുത്തുക. ബിജെപിയോടൊപ്പം സഖ്യ കക്ഷിയായാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അമരീന്ദര്‍ നേരിടാന്‍ പോകുന്നത്. ഇതിന്‍റെ അര്‍ഥം അദ്ദേഹത്തിനുള്ളിലെ മതേതരത്വം മരിച്ചുവെന്നാണ് - ഹരീഷ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും കുറച്ച് നേതാക്കളുടെ കൊഴിഞ്ഞു പോക്കുണ്ടാകും. അതിനെ എങ്ങനെ പ്രതിരോധിക്കുമെന്നതും കോണ്‍ഗ്രസിന് അടുത്ത വലിയ തലവേദനയാണ്. ഇതിനുപുറമേ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉള്‍പാര്‍ട്ടി പോരും, പാര്‍ട്ടി അധ്യക്ഷന്‍ സിദ്ദു ഉയര്‍ത്തുന്ന വെല്ലുവിളികളും കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിംഗ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ അവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായി ഇടപെടുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.