ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശമുണ്ടെങ്കിലും ദേശീയ പാതകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ മൂന്ന് ആഴ്ച്ചകള്‍ക്കുളളില്‍ കര്‍ഷകര്‍ തീരുമാനം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ദേശീയ പാതകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുളള നോയിഡ സ്വദേശിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
'കര്‍ഷകരുടെ പ്രശ്‌നത്തിന് ആത്യന്തികമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. നിയമപരമായ പരിമിതികളുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അനിശ്ചിത കാലത്തേക്ക് ദേശീയ പാതകള്‍ അടച്ചിടുന്നത് ഇനിയും അനുവദിക്കാനാവില്ല എന്നാണ് കോടതി പറഞ്ഞത്.
നേരത്തെ, കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നതിനെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാം എന്നാല്‍ റോഡ് ഉപരോധിക്കാന്‍ അനുവദിക്കില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഹരിയാന , ഉത്തര്‍പ്രദേശ്, സര്‍ക്കാരുകളോട് ഇതിന് പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.