കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററില്‍ ഒളിക്യാമറകളുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി. ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ മടിക്കുന്നത് ബ്ലാക്ക്‌മെയിലിംഗ് ഭയന്നാണെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മോന്‍സന്റെ വീടിന്റെ രണ്ടാം നിലയിലാണ് കോസ്മറ്റോളജി ചികിത്സാ കേന്ദ്രം നടത്തിയിരുന്നത്. പല പ്രമുഖരും ചികിത്സയ്ക്കായി എത്തിയിരുന്നത് ഇവിടേക്കാണ്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സന്‍ പകര്‍ത്തിയിരിക്കാമെന്ന് അന്വേഷണസംഘത്തിന് നേരത്തെ സംശയമുണ്ടായിരുന്നു. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.
തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മോന്‍സന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മോന്‍സന്‍ അറസ്റ്റിലാവുന്നതിനു രണ്ടുദിവസം മുന്‍പുവരെ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നുമാണ് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തത്. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍, മോഹന്‍ലാൽ, ടൊവിനോ തോമസ് തുടങ്ങി സിനിമാ- രാഷ്ട്രീയ മേഖലയിൽ നിന്നുളള ഒട്ടേറേ പ്രശസ്തർക്കൊപ്പമുളള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ.