തിരുവനന്തപുരം: കെ പി സി സി പട്ടിക പുറത്തുവന്നതോടെ വ്യത്യസ്ത അഭിപ്രായങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. കെ പി സി സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്നും, പട്ടികയില്‍ താന്‍ തൃപ്തനല്ലെന്നുമാണ് കെ. മുരളിധരന്‍റെ പ്രതികരണം. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവനക്കില്ലെന്നും, ലിസ്റ്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, പുതിയ ലിസ്റ്റില്‍ താന്‍ സന്തോഷവാനാണെന്നും അര്‍ഹതപ്പെട്ടവര്‍ ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണമെന്നുമാണ് തിരുവഞ്ചൂരിന്‍റെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെത്തി എല്ലാ നേതാക്കളുമായി ബന്ധപ്പെടുമെന്നും അഭിപ്രായവ്യത്യാസമുള്ളവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ പി സി സി ഭാരവാഹിപ്പട്ടികയെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പട്ടികയില്‍ ഐ വിഭാഗക്കാര്‍ മേല്‍ക്കൈ നേടിയെന്നാണ് എ വിഭാഗത്തിന്‍റെ ആരോപണം. ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച്, പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് പുതിയ പ്രശനം ഉയര്‍ന്നുവന്നിരിക്കുന്നത്.