തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തില്‍ അനുപമക്ക് നീതി ലഭ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചുവെന്നും എന്നാല്‍ താന്‍ പരാജയപ്പെടുകയായിരുന്നുവെന്നും മുന്‍ മന്ത്രിയും, സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ പി കെ ശ്രീമതി. അനുപമക്ക് നീതി ലഭ്യമാക്കാന്‍ താന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ വിളിച്ചിരുന്നു. കേസ് എടുക്കാമെന്നാണ് ദിനേശന്‍ പറഞ്ഞത്. എന്നിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ അനുപമയെ നേരില്‍ കണ്ട് സംസാരിക്കുകയും വീണ്ടും പരാതി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ മഹിളാ അസോസിയേഷനോടും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീമതി ഏഷ്യാനെറ്റ് ചാനലിന്‍റെ ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.
പി കെ ശ്രീമതിയുടെ വിശദീകരണത്തിറെ പൂര്‍ണ്ണരൂപം:
മോഡറേറ്റര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാതിരുന്നത്?
പി കെ ശ്രീമതി: ഒന്നരമാസം മുന്‍പാണെന്ന് തോന്നുന്നു സഖാവ് വൃന്ദാ കാരാട്ട് എന്നെ വിളിച്ച് ഈ വിഷയം പറയുന്നത്. തിരുവനന്തപുരത്ത് അനുപമയെന്ന് പറയുന്ന ഒരു പെണ്‍കുട്ടിയുടെ വിഷയമുണ്ടെന്ന്, പിന്നീട് വൃന്ദ കാരാട്ട് തന്നെ ഈ വിഷയം വിശദീകരിച്ചു തരികയായിരുന്നു. ആ പെണ്‍കുട്ടിയെ വിളിച്ച് ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ വൃന്ദ കാരാട്ട് ആണ് അനുപമയുടെ നമ്പര്‍ അയച്ചുതന്നത്. ഞാന്‍ അനുപമയെ വിളിക്കുകയും ഒരു മണിക്കൂറിലധികം ഈ പ്രശ്നത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഞാന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ അനുപമ എന്നെ വന്നു കാണണമെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ അനുപമ എന്നെ വന്നു കണ്ടിരുന്നു. ഈ വിഷയം ഞങ്ങള്‍ വീണ്ടും സംസാരിച്ചു. അപ്പോഴും ഞാന്‍ പറഞ്ഞത് കുഞ്ഞിനെ നമുക്ക് വീണ്ടെടുക്കണമെന്നാണ്. അനുപമ ഡിജിപിക്കും പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് എന്നോട് പറഞ്ഞത്. കൊവിഡിന്‍റെ സാഹചര്യത്തില്‍ പരാതികള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും ഒന്നുകൂടെ എല്ലാവര്‍ക്കും പരാതി നല്‍കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ആ പരാതികളുടെ ഒരു കോപ്പി എനിക്ക് തരണമെന്നും ഞാന്‍ പറഞ്ഞിരുന്നു. കോടിയേരിയെ കൂടി ഉള്‍പ്പെടുത്തി ഈ വിഷയത്തില്‍ ഒരു മീറ്റിംഗ് സംഘടിപ്പിക്കുവാന്‍ ആലോച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സുഖമില്ലാത്തതിനാല്‍ അത് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും അനുപമയും ഭര്‍ത്താവും എന്നെ കാണാന്‍ വന്നിരുന്നു. അവരുടെ സംസാരത്തില്‍ നിന്നും അവര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലായിരുന്നു. ജില്ലാ സെക്രട്ടറിയില്‍ നിന്ന് തനിക്കുണ്ടായ ബുദ്ധിമുട്ടുകളും അനുപമ എന്നോട് പറഞ്ഞിരുന്നു. അതിനിടയില്‍ ഞാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും വിളിച്ചിരുന്നു. കേസ് എടുക്കാഞ്ഞത് വളരെ മോശമായി പോയി എന്ന് ഞാന്‍ പുത്തലത്ത് ദിനേശനോട് പറഞ്ഞു. ആ സമയം ഈ വിഷയത്തില്‍ കേസ് എടുക്കാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. ഇത് നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. ഒരു പെണ്‍കുട്ടി സ്വന്തം കുഞ്ഞിന് വേണ്ടി ഇങ്ങനെ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വരുന്നത് വളരെ മോശമാണെന്നും എവിടെയാണെങ്കിലും കുഞ്ഞിനെ തിരികെ കൊണ്ടുവരണമെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ നല്ല ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഇവര്‍ ഇനി ഹൈക്കോടതിയെയാണ് സമീപിക്കുകയെന്നും ഞാന്‍ മഹിളാ അസോസിയേഷനോട് പറഞ്ഞു. ഇതുകൊണ്ടൊന്നും നീതി ലഭിക്കുന്നില്ലെങ്കില്‍ നിയമത്തിന്‍റെ വഴിക്ക് പോകാനാണ് ഞാന്‍ അനുപമയോട് പറയുന്നത്.
മോഡറേറ്റര്‍: ശ്രീമതി ടീച്ചറെ പോലെ ഒരാള്‍ പറഞ്ഞാല്‍ പൊലീസിന് കേസ് എടുക്കാതിരിക്കാന്‍ സാധിക്കുമോ?
പി കെ ശ്രീമതി: പുത്തലത്ത് ദിനേശന്‍ ഈ വിഷയത്തില്‍ കേസ് എടുക്കുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. അമ്മക്ക് കുഞ്ഞിനേയും, കുഞ്ഞിന് അമ്മയേയും ആവശ്യമാണ്. അതിനാല്‍ വനിതാ കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നതിനാല്‍ കേസിന് നിയമ തടസമില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോഡറേറ്റര്‍: ഹൈക്കോടതിയിലേക്ക് പോകാന്‍ പറയുന്നതിന് പകരം സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസ് കേസ് എടുക്കാത്തതില്‍ നടപടിയെടുക്കുകയാണോ വേണ്ടത്?
പി കെ ശ്രീമതി: എന്‍റെ എത്രയോ സമയം ഞാന്‍ അനുപമക്ക് വേണ്ടി നീക്കിവെച്ചിട്ടുണ്ട്. എനിക്ക് ആകാവുന്നത്രയും ഞാന്‍ ചെയ്തു. പോലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഞാന്‍ പരാജയപ്പെട്ടൊരു വിഷയമാണിത്. പരാജയം പരാജയം തന്നെയാണ്. അതിനെ മറച്ചുവെച്ചിട്ട് കാര്യമില്ല. എന്നെ സംബന്ധിച്ച് വലിയ വിഷമമാണ് ഈ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക