കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി ജീവക്കാരന്‍. അനിത പുല്ലയിലും മോന്‍സനും തമ്മില്‍ നല്ല ബന്ധമാണുളളതെന്നും അനിതയ്ക്ക് മോന്‍സന്‍റെ തട്ടിപ്പുകളെക്കുറിച്ച് അറിയമാമെന്നും മോന്‍സന്‍റെ മാനേജർ ജിഷ്ണു വെളിപ്പെടുത്തി. 'പ്രവാസി മലയാളി ഫൗണ്ടേഷന്റെ ഭാഗമായാണ് അനിത പുല്ലയില്‍ മോന്‍സനെ ആദ്യമായി കാണുന്നത്. പിന്നീട് അവര്‍ തമ്മില്‍ വ്യക്തിപരമായ ബന്ധം വളർന്നു. അനിത മോന്‍സന്റെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നു. അവിടെ പല പ്രശ്നങ്ങളുമുളളതായി അനിത തന്നോട് പറയുമായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല- ജിഷ്ണു പറഞ്ഞു.
തന്റെ മുറിയില് സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചുകളയാന്‍ മോന്‍സന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. അദ്ദേഹത്തോടുളള വിശ്വാസംകൊണ്ട് താന്‍ അത് നശിപ്പിച്ചുകളയുകയും അവശിഷ്ടങ്ങള്‍ വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തു. പെന്‍ഡ്രൈവിനകത്ത് എന്താണുളളതെന്ന് തനിക്കറിയില്ലെന്നും, ചോദിച്ചപ്പോള്‍ പറയുന്നത് ചെയ്താല്‍ മതി എന്നാണ് മോന്‍സന്‍ പറഞ്ഞത് എന്നും ജിഷ്ണു പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ ചികിത്സയുടെ ഭാഗമായാണ് മോന്‍സന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ കൂടാതെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ജിജി തോംസണ്‍ ഐഎഎസ്, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയ പല പ്രമുഖരും മോന്‍സന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു എന്നും ജിഷ്ണു വെളിപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ, മോന്‍സന്‍റെ വീട്ടിലെ മസാജ് സെന്ററില്‍ ഒളിക്യാമറകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മോന്‍സന്‍റെ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ മടിക്കുന്നത് ബ്ലാക്ക്‌മെയിലിംഗ് ഭയന്നാണെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ മോന്‍സന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മോന്‍സന്‍ അറസ്റ്റിലാവുന്നതിനു രണ്ടുദിവസം മുന്‍പുവരെ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും ഭയം കൊണ്ടാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നതെന്നുമാണ് പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.