കൊച്ചി: എ വി ഗോപിനാഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഗോപിനാഥിന്‍റെ കഴിവ് നേരില്‍ കണ്ടിട്ടുള്ള ഒരാളാണ് താനെനും, ഇതുപോലെയുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയതാണ് കോണ്‍ഗ്രസിന്‍റെ പരാജയകാരണമെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്കില്‍ കുറിച്ചു. ആരുടെയും ചെരിപ്പ് നക്കാന്‍ പോകുന്ന ഒരാളല്ല ഗോപിനാഥെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എ.വി. ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു. അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും. ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ല. ആർക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
വിമത സ്വരമുയർത്തിയ എ.വി. ഗോപിനാഥ് കെ പി സി സി ഭാരവാഹികളുടെ 56 അംഗപട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പിന്തുണയുമായി പത്മജ രംഗത്തെത്തിയത്. കോണ്‍ഗ്രസ് തന്നെ വഞ്ചിച്ചുവെന്ന് കരുതുന്നില്ല. പാര്‍ട്ടിയില്‍ നിന്നും പ്രാഥമിക അംഗത്വം പോലും രാജിവച്ചയാളാണ് താന്‍. രാജിവെച്ചതോടെ ആ അധ്യായം കഴിഞ്ഞുവെന്നാണ് പട്ടികയെക്കുറിച്ച് എ.വി ഗോപിനാഥ് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പ്രഖ്യാപിച്ച കെ പി സി സി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളിധരനും രംഗത്തെത്തിയിരുന്നു. കെ പി സി സി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമാരുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്നും, പട്ടികയില്‍ താന്‍ തൃപ്തനല്ലെന്നുമാണ് കെ. മുരളിധരന്‍റെ പ്രതികരണം. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രസ്താവനക്കില്ലെന്നും, ലിസ്റ്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.