തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ എടുക്കാത്ത 70% ആളുകള്‍ക്കും പ്രതിരോധശേഷി ലഭിച്ചത് കൊവിഡ് വന്നതിലൂടെയെന്ന് സെറോ സർവ്വേ. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാനുള്ള കാരണം വാക്സിന്‍ വിതരണത്തിലെ പോരായ്‌മയാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കി അവരെ സുരക്ഷിതരാക്കേണ്ടതിന്‍റെ ആവശ്യകതയും സര്‍വ്വേയുടെ സമഗ്ര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രണ്ടാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സര്‍വ്വേ ഫലം അനുസരിച്ച് 40% കുട്ടികള്‍ക്ക് മാത്രമേ കൊവിഡ് വന്നിട്ടുള്ളു.
പതിനെട്ട് വയസിന് മുകളിലുള്ള 4429 ആളുകളെയാണ് സെറോ സർവ്വേക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഇതില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നത് 847 പേരാണ്. ഇവരില്‍ 593 പേരില്‍ കൊവിഡ് പ്രതിരോധ ആന്‍റിബോഡി കണ്ടെത്തുകയായിരുന്നു. അതായത് വാക്സിന്‍ എടുക്കാതെ പ്രതിരോധം ലഭിച്ചിരിക്കുന്നത് 70.1% ആളുകള്‍ക്കാണ്. വാക്സിന്‍ എടുക്കാത്ത ഇത്രയധികം ആളുകളിലെ സെറോ പോസറ്റീവ് നിരക്ക് വന്‍ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ലക്ഷണമായാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഇത്രയും പേര്‍ക്ക് കൊവിഡ് വന്നിട്ടും ആരോഗ്യ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാതിരുന്നതും ശ്രദ്ധേയമാണ്.
അതേസമയം, തീരദേശത്ത് വാക്സിന്‍ എടുക്കാത്ത 76% ആളുകള്‍ക്ക് ആന്‍റിബോഡി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് സര്‍വേ തെളിയിക്കുന്നു. സർവ്വേയിൽ 58.8% ഗർഭിണികളും കോവിഡിനെതിരെ പ്രതിരോധമില്ലാത്തവരാണെന്ന് കണ്ടെത്തി. ആദിവാസി വിഭാഗത്തിൽ വാക്സിനെടുക്കാത്ത 67.1 ശതമാനം ആളുകള്‍ക്ക് ആര്‍ജ്ജിത ആന്‍റിബോഡിയിലൂടെ രോഗപ്രതിരോധത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും സര്‍വേ ഫലം തെളിയിക്കുന്നു.
സെറോ സർവ്വേ
എത്രപേർ കൊവിഡ് പ്രതിരോധ ശേഷി ആർജിച്ചെന്നറിയാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സർവ്വേയാണിത്. സെറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്‍റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രോഗം വന്നുപോകുന്നതിലൂടെയും വാക്‌സിനേഷനിലൂടെയും ആന്‍റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. ഈ രണ്ട് രീതികളിലൂടെയാണ് രോഗ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുക. സെറോ സർവ്വേയനുസരിച്ച് 70% ആളുകള്‍ക്കും പ്രതിരോധശേഷി ലഭിച്ചത് കൊവിഡ് വന്നതിലൂടെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.