ലക്നൌ: ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ ജയിലില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ആശിഷ് മിശ്രക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംശയത്തെ തുടര്‍ന്നാണ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നത്. പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം വന്നതിനുശേഷമെ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പറയാനാകു - ലഖിംപൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് പി പി സിംഗ് പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ ഇടയിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കര്‍ഷകര്‍ മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 3-നായിരുന്നു സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 9-നാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവര്‍ അല്ലെന്ന വാദവും നുണയാണെന്ന് പൊലീസിന് ചോദ്യം ചെയ്യലില്‍ മനസിലാകുകയായിരുന്നു.