കൊച്ചി: സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. ക്രൈം ബ്രാഞ്ച് എ ഡി ജി പി ശ്രീജിത്താണ് ബെഹ്റയുടെ മൊഴിയെടുത്തത്. മോന്‍സന്റെ വീട്ടിനുമുന്നില്‍ പൊലീസിന്റെ ബീറ്റ് ബോക്‌സ് വച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം ചോദിച്ചത്. എ ഡി ജി പി മനോജ് എബ്രഹാം, ഐ ജി ലക്ഷ്മണ എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബെഹ്‌റയുടെ മൊഴിയെടുത്തത്.
മോന്‍സന്റെ സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തുവന്നതിനുപിന്നാലെ ലോക്‌നാഥ് ബെഹ്‌റയും മോന്‍സനുമൊത്തുളള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബെഹ്റ മോന്‍സന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ കലൂരിലെയും ചേര്‍ത്തലയിലെയും വീട്ടില്‍ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് പൊലീസ് ആസ്ഥാനത്തുനിന്നുളള നിര്‍ദേശപ്രകാരമായിരുന്നു എന്നും ആരോപണങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെഹ്‌റയുടെ മൊഴിയെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മോന്‍സന്‍റെ മാനേജർ ജിഷ്ണു ഇയാള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ. സുധാകരനും, ലോക്‌നാഥ് ബെഹ്‌റയും, ജിജി തോംസണ്‍ ഐഎഎസും, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലുമുള്‍പ്പെടെ പല പ്രമുഖരും മോന്‍സന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു എന്ന് ജിഷ്ണു പറഞ്ഞു.
മോന്‍സന്‍ തന്റെ മുറിയില് സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് നശിപ്പിച്ചുകളയാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹത്തോടുളള വിശ്വാസംകൊണ്ട് താന്‍ അത് നശിപ്പിച്ചുകളയുകയും അവശിഷ്ടങ്ങള്‍ വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തെന്നും ജിഷ്ണു പറഞ്ഞു. അനിത പുല്ലയിലും മോന്‍സനും തമ്മില്‍ നല്ല ബന്ധമാണുളളതെന്നും അനിതയ്ക്ക് മോന്‍സന്‍റെ തട്ടിപ്പുകളെക്കുറിച്ച് അറിയാമെന്നും ജിഷ്ണു വെളിപ്പെടുത്തി.