ഡല്‍ഹി: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്രാ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് നവാബ് മാലിക് ആരോപിച്ചിരിക്കുന്നത്. മുസ്ലിമായ സമീര്‍ ഇക്കാര്യം മറച്ചുവെച്ചാണ് ജോലിയില്‍ സംവരണം നേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രി മാലിക് പുറത്ത് വിട്ടിട്ടുണ്ട്. ദാവൂദ് വാങ്കഡെ- ശഹീദ ബാനോ ദമ്പതികളുടെ മകനാണ് സമീര്‍, ഈ ദമ്പതികള്‍ മുസ്ലീങ്ങളാണ്. എന്നാല്‍ ഇത് തിരുത്തിയാണ് ഇദ്ദേഹം ജാതി സംവരണം തരപ്പെടുത്തിയത് എന്നാണ് മന്ത്രി നവാബ് മാലിക് ആരോപിച്ചിരിക്കുന്നത്.
അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തി. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മാലിക് ശ്രമിക്കുന്നത്. തന്റെ പിതാവിന്‍റെ പേര്‍ ധ്യാന്‍ദേവ് കച്ച്റൂജി വാങ്കഡെയെന്നാണ്. അദ്ദേഹം ഹിന്ദുവാണ്. എന്നാല്‍ അമ്മ ശഹീദ ബാനോയാണ് മുസ്ലീം. തന്‍റെ മരിച്ചു പോയ അമ്മയേയും അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ടുവരുന്നത്. എന്‍റെ മതത്തെ സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്-സമീര്‍ വാങ്കഡെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനുമുന്‍പും മന്ത്രി മാലിക്, സമീര്‍ വാങ്കഡെക്കെതിരെ സംസാരിച്ചിരുന്നു. ബിജെപിക്ക് ഒരു പാവയുണ്ട്. അതാണ് സമീര്‍ വാങ്കഡെ. കള്ളക്കേസുകളുണ്ടാക്കി ആളുകളെ ഭയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ സമീര്‍ വാങ്കഡെയുടെ ജോലി പോകുമെന്ന് താന്‍ ഉറപ്പിച്ചു പറയുന്നു. അദ്ദേഹമുണ്ടാക്കിയ കള്ളക്കേസുകളെക്കുറിച്ചുള്ള തെളിവുകള്‍ എന്‍റെ കൈവശമുണ്ടെന്നാണ് മാലിക് നേരത്തെ പറഞ്ഞിരുന്നത്.
ഇതിനിടെ, ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചുവന്ന് ആരോപണമുയര്‍ന്നിരുന്നു. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസില്‍, ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്നാണ് ആരോപണം. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.