തിരുവനന്തപുരം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരെ കടുത്ത ആരോപണവുമായി മുന്‍ കെ പി സി സി പ്രസിഡന്‍റും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ വി എം സുധീരന്‍ രംഗത്ത്. ഒരു ഓൺലൈൻ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് പൊതുവില്‍ മിതഭാഷിയായ സുധീരന്‍ പ്രത്യക്ഷമായി കെ സുധാകരനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. സുധാകരൻ സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടിയുണ്ടാക്കിയ ‘കെ എസ് ബ്രിഗേഡ്’ ആണ് ഇപ്പോള്‍ കോൺഗ്രസിലെ ഏറ്റവും വലിയ പ്രശ്നം.
‘കെ എസ് ബ്രിഗേഡ്’ എന്ന ഈ സമാന്തര സംഘടന, താന്‍ കെ പി സി സി പ്രസിഡന്‍റായിരിക്കെ പരിപാടിക്ക് ക്ഷണിച്ചിരുന്നു. സമാന്തര സംഘടനയാണ് എന്നതുകൊണ്ടുതന്നെ താന്‍ ആ പരിപാടിക്ക് വരില്ല എന്ന് അറിയിക്കുകയാണ് ഉണ്ടായത് എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ കെ പി സി സി പ്രസിഡന്‍റായതിന് ശേഷം പാര്‍ട്ടിയിലെ അവസ്ഥയെപ്പറ്റിയും മറയില്ലാത്ത വിമര്‍ശനമാണ് സുധീരന്‍ നടത്തിയത്. പാർട്ടി തീരുമാനങ്ങളിൽ വിയോജിപ്പ് പറഞ്ഞാൽ അവരെ തേജോവധം ചെയ്യുന്ന രീതി ഇപ്പോഴുണ്ടായതാണ് എന്ന് സുധീരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി സംഘടനാപരമായ ഒരുകാര്യത്തിലും ഇടപെടില്ല- വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൂട്ടായി നയിക്കാമായിരുന്ന സുവർണാവസരമാണ് പുതിയ നേതൃത്വം കളഞ്ഞുകുളിച്ചത്. നേരത്തേ ഭാരവാഹികളെ പങ്കിട്ടത് ഗ്രൂപ്പുകളാണ് എങ്കില്‍ ഇപ്പോഴത് നാലോ അഞ്ചോ പേരിലേക്ക് മാറി. തന്നെ കാണാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി താരിഖ് അൻവർ തീരുമാനിച്ചെങ്കിലും കെ സുധാകരന്‍ അത് തടയുകയാണ് ഉണ്ടായത് എന്നും വി എം സുധീരന്‍ ആരോപിച്ചു. തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി എ ഐ സി സിയില്‍ അറിയിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സംഘടനാ ചുമതലകളില്‍ നിന്നും രാജിവെച്ചത് എന്നും സുധീരന്‍ അഭിമുഖത്തില്‍ പറഞ്ഞു.