ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് സംബന്ധിച്ച് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ തയാറാകണമെന്ന് കേരളത്തോട് സുപ്രിംകോടതി. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്നും മേല്‍നോട്ട സമിതി കാര്യക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നും ആരോപിക്കുന്ന രണ്ട് പൊതുതാല്‍പ്പര്യഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.
കേസ് വീണ്ടും മറ്റന്നാള്‍ പരിഗണിക്കും. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിക്കുന്ന ഹര്‍ജി മേല്‍നോട്ട സമിതി കാര്യക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തില്‍, അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. വിഷയം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ടസമിതിയുമായും കേരളാ സര്‍ക്കാരുമായും കൂടിയാലോചിക്കുമെന്ന് തമിഴ്‌നാട് കോടതിയില്‍ ഉറപ്പ് നല്‍കി.
വിവിധ കാരണങ്ങളാല്‍ കേരളത്തിലും ഡാം വൃഷ്ടി പ്രദേശത്തും ലഭിച്ച കനത്ത മഴയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് ഇപ്പോള്‍ 137 അടി കവിഞ്ഞു. പരമാവധി സംഭരണ ശേഷി 142 അടിയാണെങ്കിലും അത് 139 അടിയാക്കി നിജപ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ജലനിരപ്പ് ഇപ്പോള്‍ 137 അടി കവിഞ്ഞിരിക്കുകയാണ്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ആ വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലയാളുകള്‍ തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്നും ഇത്തരം പ്രാചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.