തിരുവനന്തപുരം: കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ കോപ്ലക്‌സിന്റെ നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ പഠന റിപ്പോർട്ട് വിദഗ്ദ സമിതി പരിശോധിക്കും. അഞ്ചംഗ ഉന്നതതല വിദഗ്ധ സമിതിയെയാണ് സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിരിക്കുന്നത്. നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് പഠനം നടത്തിയത് ചെന്നൈ ഐ ഐ ടി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തിയാണ്. ഇദ്ദേഹം റിപ്പോർട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഇപ്പോള്‍ ഉന്നതതല വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതിയില്‍ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരും സാങ്കേതിക മേഖലയിലെ അദ്ധ്യാപകരുമാണ്. ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ എസ് ഹരികുമാർ (കൺവീനർ), ഐ ഐ ടി ഖരഗ്പൂർ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. നിർജർ ധംങ്, കോഴിക്കോട് എൻ ഐ റ്റി സ്ട്രക്ചറൽ എൻജിനിയറിങ് വിഭാഗം സീനിയർ പ്രൊഫ. ഡോ. റ്റി. എം. മാധവൻ പിള്ള, പൊതുമരാമത്തു വകുപ്പ് ബിൽഡിംഗ്‌സ് ചീഫ് എൻജിനിയർ എൽ ബീന, തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പ്രൊഫ. കെ ആർ ബിന്ദു എന്നിവരാണ് വിദഗ്ധ സമിതിയംഗങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അളകസുന്ദര മൂർത്തി റിപ്പോർട്ട് പഠിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് വിദഗ്ധ സമിതിയോട് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പണിപൂര്‍ത്തിയായി വര്‍ഷങ്ങളായിട്ടും രണ്ടു വാണിജ്യ ടെര്‍മിനലുകള്‍ വെറുതെ കിടക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കെട്ടിടം പാട്ടക്കരാര്‍ വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ തീരുമാനിക്കുകയും അതനുസരിച്ചു കാര്യങ്ങള്‍ പുരോഗമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നിര്‍മ്മാണത്തില്‍ അപാകതയുണ്ട് എന്ന കണ്ടെത്തല്‍ പുറത്തുവന്നത്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ പ്രൊഫ. അളകസുന്ദര മൂർത്തിയെ ഗതാഗതവകുപ്പ് ചുമതലപ്പെടുത്തിയത്.