ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് തമിഴ്നാട്ടില്‍ നടന്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ച് പ്രതിഷേധം. രാഷ്ട്രീയത്തിനപ്പുറത്തേക്ക് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, ഡാം പൊളിച്ച് പണിയണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. ഇതിനെതിരെയാണ് തേനി ജില്ലാ കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരുടെ പ്രതിഷേധം.
സുപ്രീം കോടതി വിധി നിലനില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പൃഥ്വിരാജ് , അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ആര്‍ എസ് ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കലക്ടർക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ചക്രവര്‍ത്തി പറഞ്ഞു. പൃഥ്വിരാജിനെപ്പോലെയുള്ളവരുടെ ഇത്തരം സമീപനങ്ങള്‍ തമിഴ്നാടിന്‍റെ താത്പര്യത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
125 വര്‍ഷം പഴക്കമുള്ള ഡാം പൊളിച്ച് പണിയണമെന്നും, ഇതില്‍ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ജനങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്നുമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അതോടൊപ്പം, വസ്തുകളും, കണ്ടെത്തെലുകളും എന്ത് തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഡാം പ്രവര്‍ത്തിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്‍റെ ഈ നിലപാടിനെ പിന്തുണച്ച് നിരവധിയാളുകളും രംഗത്തെത്തിയിരുന്നു.