തിരുവനന്തപുരം: സംസ്ഥാനത്ത് 38% കുട്ടികള്‍ക്കും രോഗലക്ഷണമില്ലാതെ കൊവിഡ് വന്നുപോയെന്ന് സെറോ സർവേ ഫലം. കോവിഡ് രോഗികളുമായി സമ്പർക്കമില്ലാതിരുന്നിട്ടും സംസ്ഥാനത്ത് 5-നും 17-നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്ന് കുട്ടികള്‍ക്കും കൊവിഡ് വന്നുവെന്ന് സർവ്വേ വ്യക്തമാക്കുന്നു. രോഗം ബാധിച്ച കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതര പ്രശ്നങ്ങളുണ്ടായിരുന്നില്ല- റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയി പുറത്ത് വന്നിരിക്കുന്ന ഫലം വിദ്യാഭ്യാസ വകുപ്പിനും, ആരോഗ്യ വകുപ്പിനും ആശ്വാസം പകരുന്നതാണ്.
സംസ്ഥാനത്ത് 40.2 ശതമാനം കുട്ടികള്‍ക്കും രോഗം വന്നു പോയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗികളുമായി സമ്പര്‍ക്കമില്ലാത്ത 1,366 കുട്ടികളെയാണ് സെറോ സർവേക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 526 പേർ രോഗം വന്നവരായിരുന്നു. അതായത് 38% കുട്ടികള്‍ക്കും ഒരു രോഗലക്ഷണം പോലുമില്ലാതെ കൊവിഡ് വന്നുപോയി. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചിരിക്കുന്നത് അഞ്ച് മുതല്‍ എട്ട് വയസുവരെ പ്രായമുള്ളവരിലും ഏറ്റവും കുറവ് 15-മുതല്‍ 17-വരെ പ്രായമുള്ള കുട്ടികളിലുമാണ്.
ആണ്‍ക്കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 43.5% പെൺകുട്ടികൾക്കും 36.6% ആൺകുട്ടികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരപ്രദേശത്തുള്ള കുട്ടികളിൽ 46% പേർക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഗ്രാമങ്ങളിൽ 36.7% കുട്ടികള്‍ക്ക് മാത്രമാണ് കോവിഡ് വന്നത്. അതേസമയം, കുട്ടികളില്‍ കൊവിഡ് വന്നതിനുശേഷം അവരുടെ ശരീരത്തില്‍ ആന്‍റിബോഡിയില്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍റിബോഡി പതിയെ ഇല്ലാതാവുകയോ അല്ലെങ്കില്‍ ആവശ്യമായ അളവിൽ രൂപപ്പെടുന്നില്ലെന്നോ ആണ് ഇത് സൂചിപ്പിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് വാക്സിന്‍ എടുക്കാത്ത 70% ആളുകള്‍ക്കും പ്രതിരോധശേഷി ലഭിച്ചത് കൊവിഡ് വന്നതിലൂടെയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സെറോ സർവ്വേയില്‍ നിന്നും വ്യക്തമാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാനുള്ള കാരണം വാക്സിന്‍ വിതരണത്തിലെ പോരായ്‌മയാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കി അവരെ സുരക്ഷിതരാക്കേണ്ടതിന്‍റെ ആവശ്യകതയും സര്‍വ്വേയുടെ സമഗ്ര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെറോ സർവ്വേ
എത്രപേർ കൊവിഡ് പ്രതിരോധ ശേഷി ആർജിച്ചെന്നറിയാൻ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സർവ്വേയാണിത്. സെറോ പ്രിവിലന്‍സിലൂടെ കണ്ടെത്തുന്നത് ഒരു വ്യക്തിയുടെ ശരീരത്തിലുള്ള പ്രതിരോധം, അല്ലെങ്കില്‍ ആന്‍റിബോഡി ഉത്പാദിക്കപ്പെട്ടിട്ടുണ്ടോ എന്നാണ്. രോഗം വന്നുപോകുന്നതിലൂടെയും വാക്‌സിനേഷനിലൂടെയും ആന്‍റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടും. ഈ രണ്ട് രീതികളിലൂടെയാണ് രോഗ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുക. സെറോ സർവ്വേയനുസരിച്ച് 70% ആളുകള്‍ക്കും പ്രതിരോധശേഷി ലഭിച്ചത് കൊവിഡ് വന്നതിലൂടെയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.