ഡല്‍ഹി: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മഹാരാഷ്ട്രാ മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക്. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് വിട്ടുകൊണ്ടാണ് നവാബ് മാലിക് രംഗത്തെത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു എന്‍ സി ബി ഉദ്യോഗസ്ഥന്‍റെതാണ് കത്ത്.
ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തിലുണ്ട്. ഇത്തരത്തില്‍ പണം തട്ടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം സമീർ വാങ്കഡെ ജോലിയ്ക്കായി സംവരണ അട്ടിമറി നടത്ത എന്ന ആരോപണവുമായി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് നവാബ് മാലിക് ആരോപിച്ചത്. മുസ്ലിമായ സമീര്‍ ഇക്കാര്യം മറച്ചുവെച്ചാണ് ജോലിയില്‍ സംവരണം നേടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രി മാലിക് പുറത്ത് വിട്ടിട്ടുണ്ട്. ദാവൂദ് വാങ്കഡെ- ശഹീദ ബാനോ ദമ്പതികളുടെ മകനാണ് സമീര്‍, ഈ ദമ്പതികള്‍ മുസ്ലീങ്ങളാണ്. എന്നാല്‍ ഇത് തിരുത്തിയാണ് ഇദ്ദേഹം ജാതി സംവരണം തരപ്പെടുത്തിയത് എന്നാണ് മന്ത്രി നവാബ് മാലിക് ആരോപിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനുമുന്‍പും മന്ത്രി മാലിക്, സമീര്‍ വാങ്കഡെക്കെതിരെ സംസാരിച്ചിരുന്നു. ബിജെപിക്ക് ഒരു പാവയുണ്ട്. അതാണ് സമീര്‍ വാങ്കഡെ. കള്ളക്കേസുകളുണ്ടാക്കി ആളുകളെ ഭയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ സമീര്‍ വാങ്കഡെയുടെ ജോലി പോകുമെന്ന് താന്‍ ഉറപ്പിച്ചു പറയുന്നു. അദ്ദേഹമുണ്ടാക്കിയ കള്ളക്കേസുകളെക്കുറിച്ചുള്ള തെളിവുകള്‍ എന്‍റെ കൈവശമുണ്ടെന്നാണ് മാലിക് നേരത്തെ പറഞ്ഞിരുന്നത്.
ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്.