ചണ്ഡീഗഡ്: കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ രാവിലെ പതിനൊന്ന് മണിയോടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും അമരീന്ദറിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസമാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമാണ് അമരീന്ദറിന്റെ രാജിയുടെ കാരണം.
പഞ്ചാബിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ അവശ്യങ്ങള്‍ക്കു വേണ്ടിയുമാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നതെന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായി ഇടപെടുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസം അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നായിരുന്നു പാർട്ടി വിട്ടതിനുശേഷമുളള അമരീന്ദറിന്റെ ആദ്യ പ്രസ്താവന. പിന്നീട് അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനെയെല്ലാം നിഷേധിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗും അമിത് ഷായും തമ്മില്‍ നടന്ന മൂന്നാംവട്ട ചര്‍ച്ചക്ക് ശേഷമാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സ്ഥിരീകരിക്കുന്ന അമരീന്ദര്‍ സിംഗിന്റെ പുതിയ പ്രഖ്യാപനം.