കുട്ടികളുടെ യാത്രാ ചാര്‍ജ്ജ്: സര്‍ക്കാരും സ്വകാര്യ ബസ്സുടമകളും തമ്മില്‍ ഇടയും- ക്രിസ്റ്റിന കുരിശിങ്കല്‍

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. നിലവിലുള്ള കണ്‍സഷന്‍ നിരക്കില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ കഴിയില്ല എന്ന് സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഇന്ധന വിലവര്‍ദ്ധനവിന്‍റെ സാഹചര്യത്തില്‍, സ്വകാര്യ ബസ്സുടമകളുടെ പ്രതിസന്ധി ഉള്‍ക്കൊള്ളുന്നുണ്ട് എങ്കിലും കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് സര്‍ക്കാര്‍ നിലപാട്. 

മൂന്നുതരത്തിലുള്ള തരത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്  കൈക്കൊള്ളാന്‍ സാധിക്കുക.

1. കെ എസ് ആര്‍ ടി സി ബസ്സില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ യാത്രാ നിരക്ക് അനുവദിക്കുക, സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കുക. 

2. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ നിരക്ക് പുതുക്കി നിശ്ചയിക്കുക. 

3. സ്വകാര്യ ബസ്സുകളുടെ ടാക്സ് കാലാവധി നീട്ടി നല്‍കുക / ഇളവ് നല്‍കുക 

ഇതില്‍ കെ എസ് ആര്‍ ടി സി സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ആവശ്യമായ എല്ലാ സ്ഥലത്തും കുട്ടികള്‍ക്കായി കെ എസ് ആര്‍ ടി സി ബോണ്ട് സര്‍വീസ് നടത്തുമെന്ന് വകുപ്പ് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെന്ന പോലെ സ്വകാര്യ സ്‌കൂളുകള്‍ക്കുവേണ്ടിയും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. സ്‌കൂള്‍ തുറക്കുന്നതോടെ അധികമായി 650 ബസുകള്‍ കൂടി കെ എസ് ആര്‍ ടി സി ഇറക്കും. ബോണ്ട് സര്‍വീസില്‍ കുറച്ചു തുക മാത്രമേ ഈടാക്കുകയുള്ളൂ. കെ എസ് ആര്‍ ടി സിയില്‍ ഒരു ബസ്സിന്‍റെ 25% കപ്പാസിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെക്കും. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ അനുവദിക്കുന്നതുപോലെ വലിയ ഇളവ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കെ എസ് ആര്‍ ടി സി ഒരുകാലത്തും തയാറായിട്ടില്ല. മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്കിടയില്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അത്തരമൊരു നിലപാടെടുക്കാന്‍ തയാറാകുകയുമില്ല. 

രണ്ടാമത്തെ കാര്യം സ്വകാര്യ ബസ്സുടമകളുടേതാണ്. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ല. അതേസമയം കൊവിഡ്‌ പ്രതിസന്ധിയും അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലവര്‍ദ്ധനയും ബസ്സ്‌ വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തരത്തിലേക്ക് ഉടമകളെ മാറ്റിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. വിദ്യാര്‍ഥി സംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവരുമായി ഒരു സമവായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ സാധിക്കൂ. എന്നാല്‍ വളരെ കര്‍ശനമായ രീതിയിലാണ് സ്വകാര്യ ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത് എന്ന വിചാരമാണ് ബസ്സുടമകള്‍ക്കുള്ളത്. കുട്ടികളെ കയറ്റാത്ത സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന  മന്ത്രിയുടെ പ്രസ്താവനയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ഇതിനൊക്കെ പുറമേ  സ്കൂള്‍ തുറപ്പ് പ്രമാണിച്ച് വിവിധ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി അധികമായി 650 ബസുകള്‍ കൂടി ഇറക്കുന്നത്, സ്വകാര്യ ബസ്സുകളുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കും എന്നാണ് അസോസിയേഷന്‍റെ വിലയിരുത്തല്‍. 

മൂന്നാമത്തെ കാര്യം സ്വകാര്യ ബസ്സുകളുടെ ടാക്സ് കാലാവധി നീട്ടി നല്‍കുക / ഇളവ് നല്‍കുക എന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നത് രണ്ടുവര്‍ഷത്തേക്ക് ഒഴിവാക്കും. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. സ്‌കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതുപോലെയുള്ള ചില ആനുകൂല്യങ്ങള്‍ സ്വകാര്യ ബസുടമകളോട് സ്വീകരിച്ചില്ലെങ്കില്‍ ഈ വ്യവസായം അന്യം നിന്നുപോകുമെന്ന ആശങ്കയാണ് ഈ മേഖലയില്‍ ഉള്ളവര്‍ പങ്കുവെയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് മുതിരാത്തപക്ഷം ബസ്സുടമകളും സംസ്ഥാന സര്‍ക്കാരും വലിയ അഭിപ്രായ ഭിന്നതയിലേക്കും പണിമുടക്കിലേക്കും പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Christina Kurisingal

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More