അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് കൗര്‍ സിദ്ദു. ഒരു കോണ്‍ഗ്രസുകാരനും അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയിലേക്ക് പോവില്ല. ഇനിയാരെങ്കിലും പോകുന്നുണ്ടെങ്കില്‍ അവര്‍ അമരീന്ദറില്‍ നിന്ന് എന്തെങ്കിലും ഗുണങ്ങള്‍ കൈപ്പറ്റിയവരായിരിക്കും എന്ന് നവ്‌ജ്യോത് കൗര്‍ സിദ്ദു പറഞ്ഞു. 'അമരീന്ദര്‍ സിംഗിന് പാര്‍ട്ടി എല്ലാ സ്വാതന്ത്രവും നല്‍കി എന്നാല്‍ അദ്ദേഹം സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കുകയോ, എംഎല്‍എമാർക്കോ മന്ത്രിമാർക്കോ ഒന്ന് മുഖം കൊടുക്കാന് പോലും കൂട്ടാക്കിയിട്ടില്ല. അങ്ങനെയുളളവരെ ആരാണ് വിശ്വസിക്കുകയെന്ന് നവ്‌ജ്യോത് കൗര്‍ ചോദിച്ചു. സ്വന്തം പാര്‍ട്ടി തുടങ്ങുന്നതിനുപകരം ശിരോമണി അകാലി ദളിലേക്ക് പോയിരുന്നെങ്കില്‍ അദ്ദേഹത്തിന് കുറച്ച് സീറ്റുകളെങ്കിലും നേടാന്‍ സാധിക്കുമായിരുന്നു എന്നും നവ്‌ജ്യോത് കൗര്‍ പരിഹസിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെ നടന്ന വാർത്താ സമ്മേളനത്തിലാണ് അമരീന്ദർ സിംഗ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട് അത് ലഭിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്നും കോണ്‍ഗ്രസില്‍ നിന്ന് ധാരാളം പേര്‍ തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും അമരീന്ദർ സിംഗ് പറഞ്ഞിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അമരീന്ദര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസമാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നവജ്യോത് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളുമാണ് അമരീന്ദറിന്റെ രാജിയുടെ കാരണം.