ഡല്‍ഹി: ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം. റെയില്‍വേസ്റ്റേഷനിലേക്ക് പോകാനായി ഓട്ടോ റിക്ഷ കാത്ത് റോഡിലെ ഡിവൈഡറിലിരിക്കുകയായിരുന്ന സ്ത്രീകളുടെ മേലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അമര്‍ജിത് കൗര്‍, ഗുര്‍മെയ്ല്‍ കൗര്‍, ഹര്‍സിന്ദര്‍ കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലും സമാനമായ സംഭവത്തില്‍ കർഷകർ കൊല്ലപ്പെട്ടിരുന്നു. ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റുകയായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയാണ് കർഷകർക്കിടയിലേക്ക് കാറിടിച്ച് കയറ്റിയത്. സംഭവത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.