മുംബൈ: ആഡംബര കപ്പലിൽനിന്ന് മയക്കുമരുന്ന് (Drug Case) പിടികൂടിയ കേസിൽ അറസ്റ്റിലായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ (Shahrukh Khan) മകൻ ആര്യൻ ഖാന് (Aryan Khan) ജാമ്യം ലഭിച്ചു. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യം സംബന്ധിച്ച മറ്റു നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം മാത്രമേ ആര്യന് പുറത്തിറങ്ങാന്‍ കഴിയൂ. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും ഒക്‌ടോബർ 20 ന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് എൻഡിപിഎസ് കോടതിയും ജാമ്യം നിരസിച്ചതോടെയാണ് ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രതിയില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും റോത്തഗി വാദിച്ചു. അതിനാല്‍ അറസ്റ്റിന് നിയമസാധുതയില്ലെന്നും അപ്രസക്തമായ ചില വാട്‌സാപ്പ് ചാറ്റുകളുടെ പേരിലാണ് ആര്യനെതിരായ കേസെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.ബി.യുടെ വാദം.