പനാജി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അടുത്ത പതിറ്റാണ്ടുകളിലൊന്നും ബിജെപിയെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. മോദിയെ ജനങ്ങള്‍ പിഴുതെറിഞ്ഞുകളയുമെന്ന തോന്നലാണ് രാഹുല്‍ ഗാന്ധിയുടെ പരാജയമെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു.
'ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അടുത്ത നാല്‍പ്പത് വര്‍ഷക്കാലം കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോള്‍ ബിജെപി. അവര്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ഇവിടെ തന്നെയുണ്ടാവും. കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത് ജനം ബിജെപിയെ വെറുക്കും, ഭരണവിരുദ്ധ തരംഗം വരും എന്നൊക്കെയാണ്. അവിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തെറ്റുപറ്റുന്നത്. ഒരുപക്ഷേ ജനങ്ങള്‍ മോദിയെ ചവിട്ടിപ്പുറത്താക്കുമായിരിക്കാം എന്നാല്‍ ബിജെപി എങ്ങും പോകില്ല. അവര്‍ ഇവിടെ തന്നെ ഉണ്ടാവും. ദശാബ്ദങ്ങളോളം. അത്രപെട്ടന്ന് ബിജെപിയെ ഇന്ത്യയില്‍ നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല'- പ്രശാന്ത് കിഷോർ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് മമതാ ബാനര്‍ജി ബിജെപിയെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്തിയത്. തുടര്‍ന്ന് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചകളും നടന്നിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.