തിരുവനന്തപുരം: ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായുളള കൂടിക്കാഴ്ച്ചക്കുപിന്നാലെയാണ് പ്രഖ്യാപനം. നീണ്ട ഇരുപത് വര്‍ഷത്തെ ഇടതുബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. ഇരുപതുവര്‍ഷമായി താന്‍ ഇടതുസഹയാത്രികനായിരുന്നുവെന്നും സിപിഎം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സിപിഎമ്മിലായിരുന്നപ്പോള്‍ ഞാന്‍ ന്യായീകരണ തൊഴിലാളി മാത്രമായി മാറി. സ്വന്തമായി അഭിപ്രായം പറയാന്‍ സാധിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്രമായ അഭിപ്രായം പറയാന്‍ സാധിക്കും. കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. എന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസാണ്. ഞാന്‍ കോണ്‍ഗ്രസിന്റെ പോരാളിയായിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരുന്നതിന് ഒരു മടിയും തോന്നിയില്ല. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും ഭേദം സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണെന്ന് തോന്നി''- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇരുപത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ അധികാര കുത്തക നിലനിന്നിരുന്നു. അന്ന് സ്ഥിരം പദവികള്‍ വഹിക്കുന്നവർ മാറണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രാവര്‍ത്തികമാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി അകന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമൊത്ത് വേദി പങ്കിട്ടതിനുപിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയാണെന്ന വാര്‍ത്തകള്‍ വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തിരുന്നു.