ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊന്ന സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ പുരോഗതിയുണ്ടാവാതിരിക്കുകയാണ് യുപി ഗവണ്‍മെന്റിന്റെ ആവശ്യം എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
അതേസമയം, ലഖിംപൂര്‍ സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആശിഷ് മിശ്രയ്ക്ക് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സംശയത്തെത്തുടർന്ന് ആശിഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ ഇടയിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്.
ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്ന് കര്‍ഷകര്‍ മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 3-നായിരുന്നു സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 9-നാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ അറസ്റ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.