മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. ആര്യനെ ജയിലിനുമുന്നിലെത്തി പിതാവും നടനുമായ ഷാറൂഖ് ഖാന്‍ സ്വീകരിച്ചു. ആര്യനെ സ്വീകരിക്കാനായി രാവിലെ തന്നെ ഷാറൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. സുരക്ഷാ കാരണങ്ങളുളളതിനാല്‍ ഷാറൂഖ് കാറിനുപുറത്തിറങ്ങിയില്ല. ആര്യന്റെ റിലീസിനായുളള ഉത്തരവ് ഇന്ന് പുലര്‍ച്ചെയോടെയാണ് ജയില്‍ അധികൃതര്‍ കൈപ്പറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പതിനൊന്നുമണിയോടെയാണ് ആര്യന്‍ ജയിലിനുപുറത്തെത്തിയത്. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബ്ബാസ് മര്‍ച്ചന്റും മുന്‍മുന്‍ ധമേച്ചയും ജയില്‍ മോചിതരായി. ആര്‍തര്‍ റോഡ് ജയിലിനുമുന്നിലും ഷാറൂഖിന്റെ വസതിയായ മന്നത്തിലും ആരാധകരുടെ വലിയ കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്.
ഒക്ടോബർ 28-നാണ് ആര്യന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിബിക്ക് കോടതിയെ സമീപിക്കാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആര്യന്‍ ഖാന്‍ ആള്‍ ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗളയാണ്. ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പുവയ്ക്കാനായി നടി ഇന്നലെ മുംബൈയിലെ എന്‍ഡിപിഎസ് കോടതിയിലെത്തിയിരുന്നു. ജാമ്യത്തിനായുളള നടപടികള്‍ പൂര്‍ത്തിയാകാന്‍ ജൂഹിയുടെ ഇടപെടലുകള്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷാറൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി.
ആര്യന്‍ ഖാന്‍ ഇന്നലൈ വൈകുന്നേരത്തോടെ ജയില്‍ മോചിതനാകേണ്ടതായിരുന്നു. വൈകീട്ട് അഞ്ചുമണിക്കുമുന്‍പ് ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ക്ക് സാധിക്കാത്തതാണ് ആര്യന് ജാമ്യം ലഭിച്ചിട്ടും ഒരു ദിവസം കൂടി ജയിലില്‍ കഴിയേണ്ടിവന്നതിന്റെ കാരണം. ജയില്‍ നിയമപ്രകാരം ഒരാളുടെ റിലീസ് ഉത്തരവ് വൈകുന്നേരം അഞ്ചുമണിക്കുമുന്‍പ് ലഭിച്ചാല്‍ മാത്രമേ അന്ന് തന്നെ അയാള്‍ക്ക് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുളളു.