കൊച്ചി: ദേശീയ പാത സ്തംഭിപ്പിച്ചുകൊണ്ടുളള കോൺഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോർജ്ജിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് കണ്ടു. ജോജു ജോർജ്ജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനുവേണ്ടിയാണ് പ്രതിഷേധമെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു. അവിടെ സമരം ചെയ്ത കോൺഗ്രസുകാർ ആരും തങ്ങളുടെ വാഹനത്തിനടിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്നല്ല ആവശ്യപ്പെടുന്നത്. ജോജു ജോർജ് അടക്കമുള്ള മുഴുവൻ പൊതു ജനങ്ങളുടേയും ആവശ്യത്തിനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു.
അടിസ്ഥാന വിലയേക്കാളേറെ നികുതി നൽകേണ്ട ഗതികേടിലേക്ക് രാജ്യം മാറുമ്പോൾ വിവിധ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും സമരത്തോട് കണ്ണടക്കുന്ന ഭരണകൂടത്തിന്റെ തിമിരം മാറ്റാൻ മറ്റൊരു ശസ്ത്രക്രിയയും സാധ്യമല്ലാത്തപ്പോൾ പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലാണ് കോൺഗ്രസ് ഇത്തരം ഒരു സമരവുമായി രംഗത്തിറങ്ങിയത്.
മാളികപ്പുറത്തേറിയവരോട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രമൊന്നുമോതുവാനില്ല, സമരം ചെയ്തും,രക്തം ചിന്തിയും, ജീവൻ വെടിഞ്ഞും നേടിയതാണ് ജോജു ഇന്ന് നേടിയ അവകാശമെന്നോർക്കുക, അല്ലാതെ ഒരു തമ്പുരാനും തളികയിൽ വെച്ച് നൽകിയതല്ലെന്നോർമിപ്പിക്കട്ടെ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക