കൊച്ചി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. പരമാവധി ജനങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാവണം രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം നടത്തേണ്ടതെന്ന് എ എ റഹീം പറഞ്ഞു. ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലിപ്പൊളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധിക്കാരമാണെന്നും കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒരു ഗുണ്ടാസംഘമായി മാറിയെന്നും എ എ റഹീം പറഞ്ഞു. മീഡിയാവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സുധാകരന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘമായി മാറിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ ഇന്ന് കണ്ടത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമൊന്നുമുളള ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ അവകാശങ്ങളൊന്നും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്ത് ഇന്ധനവില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതാണ് ഇപ്പോള്‍ വില അടിക്കടി കൂടാന്‍ കാരണം' എ എ റഹീം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ഇടപ്പളളി- വൈറ്റില ദേശീയ പാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആറുകിലോമീറ്ററോളം വരുന്ന ദേശീയപാത ആയിരത്തി അഞ്ഞൂറ് വാഹനങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം മൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടന്നത്. ഇതിനുപിന്നാലെ നടന്‍ ജോജു ജോര്‍ജ്ജ് റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അതിനിടെ ജോജുവും സമരക്കാരുമായി വാക്കുതർക്കമുണ്ടായി. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു. ജോജുവിനെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.