തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി പണിമുടക്ക്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചതോടെയാണ് പണി മുടക്കുമായി മുന്‍പോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സ്കൂള്‍ തുറപ്പും, ശബരിമല സീസണും മുന്‍പില്‍ കണ്ട് പണിമുടക്കിലേക്ക് നീങ്ങരുതെന്നാണ് യൂണിയനുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും, യൂണിയന്‍ നേതാക്കളും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് പണിമുടക്കുമായി ബന്ധപ്പെട്ട് യൂണിയന്‍ നേതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവിന് ചര്‍ച്ചകള്‍ ആവശ്യമാണ്. സാഹചര്യം മനസിലാക്കി എല്ലാ ജീവനക്കാരും സഹകരിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരിന് അധിക ചെലവ് താങ്ങാന്‍ സാധിക്കില്ല. മാനേജ്‌മെന്റ് ഇപ്പോൾ നൽകിയ സ്കെയിൽ അംഗീകരിച്ചാൽ 30 കോടി രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തണം. 24 മണിക്കൂറിനുള്ളില്‍ തന്നെ തീരുമാനം വേണമെന്ന് വാശി പിടിക്കരുതെന്നും ഗതാഗത മന്ത്രി പറഞ്ഞു.