കൊച്ചി: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്നം ഒത്തുതീര്‍പ്പിലേക്ക് കൊണ്ട് പോകുന്നതിന് ഇരുകൂട്ടര്‍ക്കും സമ്മതമാണെന്നും എന്നാല്‍ കേസ് നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് ഇരുകൂട്ടരുടെയും തീരുമാനമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റോഡ് ഉപരോധത്തില്‍ പ്രതിഷേധിക്കാനായി ജോജു റോഡില്‍ ഇറങ്ങിയപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നൽകിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മുന്‍ ഡി സി സി പ്രസിഡന്‍റ് വി ജെ പൗലോസ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷാണ് മൂന്നാംപ്രതി.