തിരുവനന്തപുരം: സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. സാമൂഹിക- രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ചന്ദ്രു വക്കീല്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിനുമുന്‍പ് എസ് എഫ് ഐയിലും സി ഐ ടിയുവിലും സിപിഎമ്മിലുമായിരുന്നു. സഖാവ് ചന്ദ്രുവുമായി ഫോണില്‍ സംസാരിച്ചു. ജയ് ഭീം എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മനുഷ്യ ഹൃദയമുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കാതെ ഈ സിനിമ കണ്ടു പൂർത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിൽ എല്ലാം നമുക്ക് ചെങ്കൊടി കാണാം.
യഥാർത്ഥ കഥ, യഥാർത്ഥ കഥാപരിസരം, യഥാർത്ഥ കഥാപാത്രങ്ങൾ, ഒട്ടും ആർഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീൽ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികൾ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീർപ്പുകൾ.
അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണിൽ സംസാരിച്ചു. 'ജയ് ഭീം' എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങൾ അറിയിച്ചു .
സംവിധായകൻ ജ്ഞാനവേൽ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോൾ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക