കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാദം തള്ളി സി ബി ഐ റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ മൊഴി പോലീസ് കസ്റ്റഡിയില്‍ വെച്ച് പറയിപ്പിച്ചതാണെന്നും കൊലപാതകത്തിന് പിന്നില്‍ ടിപി വധക്കേസ് പ്രതി കൊടി സുനിയും സംഘവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ പങ്കുണ്ടെന്നാണ് സിബിഐ ആവർത്തിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപ്പോർട്ട് തന്നെയാണ് ശരിയെന്നും സിബിഐ അവകാശപ്പെടുന്നു. ഫസല്‍ വധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി ബി ഐ തുടരന്വേഷണം ആരംഭിച്ചത്. ഫസലിന്‍റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സുബീഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു അബ്ദുള്‍ സത്താര്‍ കോടതിയില്‍ അവശ്യപ്പെട്ടിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഫസല്‍ വധക്കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട് ജാമ്യ വ്യവസ്ഥ പ്രകാരം 8 വര്‍ഷമായി എറണാകുളത്ത് താമസമാക്കിയിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് മടങ്ങി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കണ്ണൂരിലേക്ക് തിരിച്ചെത്തുന്നത്. ജില്ലയില്‍ തിരിച്ചെത്തുന്ന ഇവര്‍ക്ക് തലശ്ശേരിയില്‍ വെച്ച് സിപിഎം സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫസൽ വധക്കേസിലെ ഗൂഡാലോചനയിൽ പ്രതിചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്.