കൊച്ചി: വാഹനം തകര്‍ത്ത കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ജോജു ജോര്‍ജ് കക്ഷി ചേരും. കോടതിയിൽ ഇതിനുള്ള ഹർജി ജോജു സമർപ്പിച്ചു. ജാമ്യഹർജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ജോസഫ് കുറ്റം സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. ജോജുവിന്റെ കേസ് സംബന്ധിച്ച തുടർ നടപടികൾ യോഗം ചർച്ച ചെയ്യും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഹൈബി ഈടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജോജുവിന്‍റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നം രമ്യതയില്‍ പരിഹരിക്കാന്‍ ഇരുകൂട്ടരും തയ്യാറാണെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ കേസ് നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് ഇരുകൂട്ടരുടെയും തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിന്‍റെ പുതിയ നീക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. റോഡ് ഉപരോധത്തില്‍ പ്രതിഷേധിക്കാനായി ജോജു റോഡില്‍ ഇറങ്ങിയപ്പോള്‍ മാസ്ക് ധരിച്ചിരുന്നില്ലെന്ന് കാട്ടി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി ഡിസിപിക്ക് പരാതി നൽകിയിരുന്നു.
റോഡ് ഉപരോധവുമായി ബന്ധപ്പട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോജുവിന്‍റെ പരാതിയില്‍ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്. വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മുന്‍ ഡി സി സി പ്രസിഡന്‍റ് വി ജെ പൗലോസ്, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷാണ് മൂന്നാംപ്രതി.