മക്കളുടെ പ്രണയങ്ങൾക്ക് എതിരു നിൽക്കുന്ന, പല തരത്തിൽ പാരവെയ്ക്കുന്ന, അടിച്ചമർത്തുന്ന, അവസാനം പരാജയം സമ്മതിക്കുന്ന അച്ഛനമ്മമാർ, പ്രത്യേകിച്ച് അച്ഛന്മാർ, മലയാള സിനിമയിൽ പുതിയ അവതാരങ്ങളൊന്നുമല്ലല്ലോ. ഏതാണ്ട് സിനിമ ഉണ്ടായ കാലം മുതൽക്കേ ഇതൊരു സുപ്രധാന കോൺഫ്ലിക്റ്റ് എലമൻ്റ്‘ ആയി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘കേറി വാടാ മക്കളേ, കേറി വാ‘ എന്ന ഒരൊറ്റ വാചകംകൊണ്ട് ആ പരാജയത്തെ ഏറ്റവും മനോഹരവും അനശ്വരവുമാക്കിയ അഞ്ഞൂറാനും മലയാളസിനിമയിലുണ്ട്.
സെന്ന ഹെഗ്ഡേ എന്ന പുതുതലമുറ സംവിധായകൻ്റെ ‘തിങ്കളാഴ്ച നിശ്ചയം‘ പറഞ്ഞു വെയ്ക്കുന്നതും വാശിക്കാരനായ ഒരച്ഛൻ്റെ പരാജയത്തിൻ്റെയും മാനസാന്തരത്തിൻ്റെയും കഥയാണ്. പക്ഷെ, ‘തിങ്കളാഴ്ച നിശ്ചയ‘ത്തെ അത്യന്തം ഹൃദ്യമായ ഒരു ചലച്ചിതാനുഭവമാക്കുന്നത് ഈ കഥ മാത്രമല്ല, സർവ്വസാധാരണമായ ഈ കഥയെ പറയാനുപയോഗിക്കുന്ന രീതിയാണ്. അസാധാരണമായ കയ്യടക്കത്തോടെയും മിതത്വത്തോടെയും പറഞ്ഞുപോയിരിക്കുന്ന ‘തിങ്കളാഴ്ച നിശ്ചയം‘ ഒരു താരസിനിമയല്ല. താരങ്ങൾ പോയിട്ട്, മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതമായ ഒരൊറ്റ മുഖം പോലുമില്ല ഈ സിനിമയിൽ. പക്ഷെ, ഇതിലെ ഓരോ ഫ്രെയിമിലും ഏതാനും നിമിഷനേരത്തേക്കു വന്നുപോകുന്ന മുഖങ്ങളെപ്പോലും ചിരപരിചിതരാക്കിക്കൊണ്ടാണ് സിനിമ തീരുന്നത്. കുവൈറ്റ് വിജയൻ്റെ വീടും, വീട്ടുകാരും സുഹൃത്തുക്കളും നമ്മുടെയൊക്കെ ഏതോ ബന്ധുവീട്ടിലെ ആൾക്കാരാണ്, അല്ലെങ്കിൽ അയൽ വീട്ടുകാരാണ്. അത്രമാത്രം അടുപ്പം അവരോരോരുത്തരോടും നമുക്ക് തോന്നുന്നുണ്ട്.
ചെറിയ ചെറിയ കുനുഷ്ഠും കുന്നായ്മയും പൈങ്കിളിത്തവും ഒക്കെയുള്ള മനുഷ്യരാണു ‘തിങ്കളാഴ്ച നിശ്ചയ‘ ത്തിലെ കഥാപാത്രങ്ങൾ. ‘ചിരിയുടെ ഈ വെൺപ്രാവ്‘ എന്നൊക്കെ അച്ഛനു കത്തെഴുതി വെച്ച് നാടുവിടുന്നവളാണു ഇതിലെ മകൾ. എന്നു വെച്ചിട്ട് ഇതൊരു മുഴുനീള കോമഡി സിനിമയൊന്നുമല്ല. ചിരിയുടെ കൂടെ ജീവിതസാഹചര്യങ്ങളും, മക്കളുടെ ‘ചോയ്സുകളോ‘ട് സമരസപ്പെടുന്ന മാതാപിതാക്കളുടെ സംഘർഷങ്ങളുമൊക്കെ മനോഹരമായി വരച്ചുകാണിക്കുന്നുണ്ട്. പുറത്തു പറയാത്ത രഹസ്യങ്ങൾ ഒളിപ്പിക്കുന്ന കഥാപാത്രങ്ങളുണ്ട്. ഒരു വെള്ളിയാഴ്ച തുടങ്ങി, ഞായറാഴ്ച രാത്രിയിൽ അവസാനിക്കുന്ന സമയത്തിനുള്ളിള്‍ മാത്രമായാണ് കഥ നടക്കുന്നത്. അതും ഒരൊറ്റ വീടിൻ്റെ അകത്തും പുറത്തും മാത്രം. ഈ ചുരുങ്ങിയ ഇടത്തിനകത്ത്, ഒരു നിമിഷം പോലും മടുപ്പോ ബോറടിയോ ഉണ്ടാക്കാതെ, ചടുലമായി നീങ്ങിക്കൊണ്ടിരിക്കുന്ന കഥാഗതിയാണത്.
കുവൈറ്റ് വിജയനും കെ. യു. മനോജും
മുന്‍പറഞ്ഞ കാര്യങ്ങള്‍ക്കുപരി ഈ സിനിമ എനിക്ക് വ്യക്തിപരമായി ഏറ്റവും കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത് കുവൈറ്റ് വിജയനെ അവതരിപ്പിച്ച മനോജ് കെ. യു. എന്ന അനുഗൃഹീത നടന് മലയാള സിനിമയിൽ അദ്ദേഹത്തിൻ്റേതായ ഒരു സ്ഥാനം നൽകുന്നു എന്നതുകൊണ്ടാണ്. തൃക്കരിപ്പൂരിലെ ദീപൻ ശിവരാമൻ്റെ ‘ഖസാക്ക്‘ തന്ന പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് കെ. യു. മനോജ്. അന്നൂർ സ്വദേശി. മനോജിൻ്റെയും കുടുംബത്തിൻ്റെയും ആതിഥ്യം ‘ഖസാക്ക്‘ കാണാൻ നടന്ന കാലത്ത് ഏറെ അനുഭവിച്ചിട്ടുള്ളതാണ്. ‘ഖസാക്കി‘ൽ മനോജ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ശ്രദ്ധേയമായത് കുട്ടാടൻ പൂശാരി തന്നെയായിരുന്നു. തുടക്കത്തിൽ ഖസാക്കിൽ ആദ്യമായെത്തുന്ന രവിയോടൊപ്പം വരുന്ന ചുമട്ടുകാരനായി പ്രത്യക്ഷപ്പെടുന്ന മനോജ് പിന്നെ പൂശാരിയായും, മൈമുനായുടെ കല്യാണത്തിനു നാട്ടുകാരെ സൽക്കരിക്കാൻ മുന്നിൽ നിൽക്കുന്ന നാടൻ കാരണവരായും വേഷം മാറി.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മനോജ് അമെച്വർ നാടകവേദിയിൽ ഒരുപാടു കാലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ്. എന്നാല്‍, തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ‘ഖസാക്കി‘നു വേണ്ടി ദീപൻ മാസങ്ങളോളം നൽകിയ പരിശീലനം തന്നെയാണെന്ന് മനോജ് വിശ്വസിക്കുന്നു. ഒരു പക്ഷെ ആ പരിശീലനം ഏറ്റവുമധികം ഗുണം ചെയ്തതും തനിക്കായിരിക്കുമെന്ന് മനോജ് കരുതുന്നു. മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം മനോജിന് കിട്ടേണ്ടതായിരുന്നുവെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ, മനോജിനിനിയും സമയമുണ്ട്. കരുത്തുറ്റ നിരവധി കഥാപാത്രങ്ങൾ അരങ്ങിലും വെള്ളിത്തിരയിലും മനോജിനെ തേടിയെത്തട്ടെ ഇനിയുമിനിയും! മനോജ് മാത്രമല്ല, ‘ഖസാക്ക്‘ ടീമിലെ രാജീവൻ വെള്ളൂർ (ഖാളിയാർ), സുനിൽ (രവി) എന്നിവരും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് കൂടുതൽ സന്തോഷമുണ്ടാക്കുന്നു! എല്ലാ ‘ഖസാക്ക്‘ സുഹൃത്തുക്കൾക്കും ഒരുപാട് സ്നേഹം.