തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുളള സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് മോചനം വൈകാന്‍ കാരണം. ഇന്നലെ വൈകുന്നേരത്തോടെ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി. ജാമ്യം ലഭിച്ച സ്വപ്‌ന അമ്മയോടൊപ്പം ബാലരാമപുരത്തെ വീട്ടിലേക്കാണ് മടങ്ങിയത്. അമ്മ പ്രഭാ സുരേഷിന്റെയും അമ്മാവന്റെയും ആള്‍ജാമ്യത്തിലാണ് സ്വപ്‌ന പുറത്തിറങ്ങിയത്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളാണ് സ്വപ്‌ന സുരേഷിനുമേല്‍ ചുമത്തിയിരുന്നത്. ആറു കേസുകളിലും സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചു.
അറസ്റ്റിലായി ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞ ശേഷമാണ് സ്വപ്‌ന സുരേഷ് ജയില്‍ മോചിതയാവുന്നത്. 25 ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളം വിട്ടുപോകരുത് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്, എല്ലാ ഞായറാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് തുടങ്ങി കർശന ഉപാധികളും ജാമ്യ വ്യവസ്ഥയിലുള്‍പ്പെടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുളള നയതന്ത്രബാഗേജില്‍ നിന്ന് 14 കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്താണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ജൂലൈ 11 ന് സ്വപ്‌ന അറസ്റ്റിലായി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനുള്‍പ്പെടെ അമ്പതിലേറേ പേര്‍ കേസില്‍ അറസ്റ്റിലായി.