തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയെന്ന് അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസോ വനം വകുപ്പോ ജലവിഭവ വകുപ്പോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'ഉദ്യോഗസ്ഥതലത്തില്‍ മാത്രം എടുക്കേണ്ട തീരുമാനമല്ല ഇത്. നയപരമായ പ്രശ്‌നങ്ങളുള്‍പ്പെട്ട കാര്യമാണ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണം. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്' എ കെ ശശീന്ദ്രന്‍ പറഞ്ഞു. തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മരങ്ങള്‍ മുറിക്കാനുളള ആവശ്യം അംഗീകരിച്ച കേരളത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി പറഞ്ഞിരുന്നു. പതിനഞ്ച് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളാ വനംവകുപ്പ് അനുമതി നല്‍കിയതായി ഞങ്ങളുടെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇരു സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പെരിയാര്‍ ഡാം ശക്തമാക്കാനും കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും എല്ലാ രീതിയിലും തമിഴ്‌നാട് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാറിനും പെരിയാര്‍ ഡാമിനുമിടയിലുളള റോഡ് നന്നാക്കുന്നതടക്കമുളള തമിഴ്നാടിന്റെ ആവശ്യങ്ങള്‍ കൂടി കേരളം അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.